സിവിൽ സർവ്വീസസ് പരീക്ഷാ ഫലം: പ്രദീപ് സിങിന് ഒന്നാം റാങ്ക്, ആദ്യ നൂറിൽ പത്ത് മലയാളികൾ
ന്യൂഡൽഹി: സിവിൽ സർവ്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ രണ്ടാം റാങ്കും പ്രതിഭ ശർമ്മ മൂന്നാം റാങ്കും നേടി. ആകെ 829 പേരെ നിയമനങ്ങൾക്കായി ഇത്തവണ ശുപാർശ ചെയ്തു. 182 പേർ റിസർവ്‍വ് ലിസ്റ്റിൽ ഇടം പിടിച്ചു. പരീക്ഷാർഥികൾക്ക് https://www.upsc.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫലം അറിയാനാകും.
ആദ്യ നൂറിൽ 10 മലയാളികൾ ഇടംനേടി. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആർ. ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീൻ (45), ആർ. ഐശ്വര്യ (47), അരുൺ എസ്. നായർ (55), എസ്. പ്രിയങ്ക (68), ബി. യശസ്വിനി (71), നിഥിൻ കെ. ബിജു (89), എ.വി ദേവിനന്ദന (92), പി.പി അർച്ചന (99) എന്നിവരാണ് ആദ്യ നൂറിൽ ഇടം നേടിയ മലയാളികൾ.
ജനറൽ വിഭാഗത്തിൽ നിന്ന് 304 പേരും ഇഡബ്ല്യുഎസ് 78 പേരും, ഒ.ബി.സി വിഭാഗത്തിലെ 251 പേരും, എസ്.സി വിഭാഗത്തിലെ 129 പേരും, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റിൽ ഇടംനേടി. വിവിധ സർവ്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐഎഎസ് 180, ഐഎഫ്എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സർവ്‍വീസ് 438, ഗ്രൂപ്പ് ബി സർവ്‍വീസുകളിൽ 135−ഉം ഒഴിവുകളാണുള്ളത്.



