ബഹ്‌റൈനിൽ ചാരവൃത്തിയും ഭീകരപ്രവർത്തനവും: 14 പ്രതികളെ വിചാരണ ചെയ്യും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ചേർന്ന് പ്രവർത്തിച്ച 14 പ്രതികളെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. ഇറാനിലേക്ക് കടന്നുകളഞ്ഞ ഭീകരവാദികളും ഇതിൽ ഉൾപ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തൽ, ചാരവൃത്തി, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശപ്രകാരം ബഹ്‌റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെയും തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ നൽകിയ ഈ വിവരങ്ങൾ ഉപയോഗിച്ചാണ് ഇറാൻ ബഹ്‌റൈന് നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. പ്രതികളിൽ ഒരാൾ ഇറാനിലെ സൈനിക ക്യാമ്പുകളിൽ നിന്ന് പരിശീലനം നേടിയതായും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും, ഇറാൻ്റെ ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്ത ഒരു സ്ത്രീയെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ഇവർ ഇറാൻ സൈന്യവുമായി ആശയവിനിമയം നടത്തിയിരുന്നത്.

രാജ്യത്തിൻ്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം ചാരവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. യുദ്ധസമാനമായ സാഹചര്യങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

qwdewdeeqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed