അയോദ്ധ്യയിൽ ഭൂമിപൂജ നാളെ; വേദിയിൽ പ്രധാനമന്ത്രിയടക്കം അഞ്ചുപേർ മാത്രം
അയോദ്ധ്യ: ചരിത്രമുഹൂർത്തമാകുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പുനർ നിർമാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. ശിലാന്യാസം നടത്തുന്ന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങി അഞ്ച് പേരെ നിശ്ചിയിച്ചതായി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ലോകത്തിന്റെ വിവിധ സന്യാസിപരന്പരകളുടെ പ്രതിനിധികളായ 135പേർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേൽനോട്ടം വഹിക്കും. ക്ഷണക്കത്ത് ആകെ 175 പേർക്കുമാത്രമാണ് നൽകിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നൽകിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാൽ അൻസാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാൽ അൻസാരി പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശിലാന്യാസ സമയത്തും ഭൂമിപൂജയിലും വിതറാനായി ഇന്ത്യയിലെ 2000 തീർത്ഥസ്ഥാനങ്ങളിൽ നിന്നാണ് മണ്ണും തീർത്ഥജലവും എത്തിയിരിക്കുന്നത്. വിവിധ ശങ്കരാചാര്യ സന്യാസിമാരും വിശേഷ വസ്തുക്കൾ ഭൂമിപൂജയിൽ ശിലയ്ക്കൊപ്പം വിതറാൻ പൂജിച്ച് നൽകിയിട്ടുണ്ട്. രാവിലെ 11.30 നാണ് രാജ്യം കാത്തിരിക്കുന്ന ചടങ്ങ് നടക്കുക.



