കുടിവെള്ള ക്ഷാമം: ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു
ചെന്നൈ: ഒരുതുള്ളി വെള്ളം കിട്ടാൻ കയ്യിൽ കിട്ടിയ കന്നാസും പ്ളാസ്റ്റിക് കുപ്പികളും പാത്രങ്ങളുമായി ജനം കാത്തിരിപ്പാണ്. അപ്പോഴാണ് റേഷൻകാർഡ് പ്രകാരം ആളെണ്ണി വെള്ളം തരാമെന്ന സർക്കാർ പ്രഖ്യാപനം. റേഷൻകാർഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സർക്കാർ പ്രഖ്യാപനവും പാലിക്കപ്പെടാതെ വന്നതോടെ ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്നാലും കിട്ടുന്നത് 2 ബക്കറ്റ് വെളളം മാത്രം. അത് ഒന്നിനും തികയില്ലെന്നും ജനം പരിഭവിക്കുന്നു.
ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവർഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനു സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് ഡി.എം.കെ മുന്നറിയിപ്പു നൽകി. ഇന്നലെ ചെന്നൈയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ സർക്കാരിനു ശക്തമായ മുന്നറിയിപ്പു നൽകി. ജനം വലയുമ്പോൾ മന്ത്രിമാർക്ക് യഥേഷ്ടം ടാങ്കറിൽ വെള്ളമെത്തുന്നു. ഇതാണ് അവരെ രോഷാകുലരാക്കുന്നത്. മഴ കിട്ടാൻ മധുരയുൾപ്പടെ ചെന്നൈയുടെ പലഭാഗങ്ങളിലും പ്രാർത്ഥനായഞ്ജം തുടരുകയാണ്. എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ വരെ ജലക്ഷാമം പതിവാണ്. കാലി കുടങ്ങൾ കയ്യിലേന്തി സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. കാലവർഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. പക്ഷെ ഏറെക്കാലത്തിനു ശേഷമാണു നഗരത്തിൽ ജലക്ഷാമം ഇത്രകണ്ട് രൂക്ഷമാകുന്നതെന്നു നഗരവാസികൾ പറയുന്നു.

