ഉന്നത ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് ചെലമേശ്വർ
ന്യൂഡൽഹി : ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്നും ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്നും സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വർ. സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിന് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും അത്തരത്തിൽ ഒരു ഭീഷണിയുണ്ടെന്ന് ഇപ്പോഴും തനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ജഡ്ജിമാർക്ക് നേരിട്ട് രാഷ്ട്രീയസമ്മർദമില്ല. എന്നാൽ, ചില പരോക്ഷ മാർഗങ്ങളിലൂടെ അവർക്കുമേൽ സമ്മർദമുണ്ടാകാം. എല്ലാക്കാലത്തും ഇങ്ങനെയുണ്ടായിട്ടുണ്ട്. അതിപ്പോൾ കൂടുതലാണോ കുറവാണോ എന്നുപറയാൻ സാധിക്കില്ല. ഞാൻ പറയുന്നത് കക്ഷിരാഷ്ട്രീയത്തെക്കുറിച്ചല്ല. എങ്ങനെയാണ് ജഡ്ജിമാർ പക്ഷപാതരഹിതമായി ആനുകാലിക രാഷ്ട്രീയസംഭവങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്. ഒരിക്കൽ സ്ഥാനമേറ്റെടുത്താൽ നിങ്ങളുടെ മുൻകാല ബന്ധങ്ങളോ താൽപ്പര്യങ്ങളോ നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ പാടില്ല” -അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിലെ ബന്ധു നിയമനങ്ങൾ അഴിമതിക്ക് ആക്കം കൂട്ടുന്നുണ്ട്. ബെഞ്ചിലെ ബന്ധുബലം കൊണ്ട് അഭിഭാഷകർക്ക് താൽക്കാലിക വിജയമുണ്ടാകാമെങ്കിലും ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. ജഡ്ജിമാരുടെ മക്കളുടെ കാര്യത്തിലടക്കം ഇത് തന്നെയാണ് കാണുന്നത്. ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ധ് ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി നിയമിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നിരത്തിയ വാദങ്ങൾ ന്യായീകരണമില്ലാത്തതാണെന്നും ഇക്കാര്യത്തിൽ തന്റെ നിലപാടുകൾ സുപ്രീംകോടതി കൊളീജിയത്തിന് രേഖാമൂലം നൽകിയിട്ടുണ്ടെന്നും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞു.



