സർക്കാർ ജോലി നൽകണമെന്ന അഭ്യർഥന: ത്രിപുര ഗവർണർ വിവാദത്തിൽ
അഗർത്തല : പശ്ചിമ ബംഗാളിൽ നിന്നുള്ള ബി.ജെ.പി നേതാവിന് സർക്കാർ ജോലി നൽകണമെന്ന അഭ്യർഥനയുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന് കത്തെഴുതിയ ത്രിപുര ഗവർണർ തഥാഗത റോയി വിവാദത്തിൽ. ബി.ജെ.പിയിൽ സഹപ്രവർത്തകനായിരുന്ന സർദമൻ റേയ്ക്കു വേണ്ടിയാണ് തഥാഗത റേ ബിപ്ലബ് കുമാറിന് കത്തെഴുതിയത്. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
മാർച്ച് പതിനാലാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടായ സർവദമൻ റേ സ്വകാര്യ സ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിനു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതായും തഥാഗത റേ കത്തിൽ പറയുന്നുണ്ട്. ഗവർണറുടെ നീക്കം മുന്പു നടന്നിട്ടില്ലാത്തതാണെന്ന് പ്രതിപക്ഷമായ സി.പി.എം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മാർച്ച് 23ന് കത്ത് കൈപ്പറ്റിയെന്നാണ് സൂചന. ബിപ്ലബ് ദേബിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി സഞ്ജയ് മിശ്ര വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തന്റെ ഓഫീസ് മൂന്നുദിവസമായി പ്രവർത്തിക്കുന്നില്ലെന്നും അവിടെനിന്ന് വിവരം ലഭിച്ചിട്ടില്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി തനിക്ക് കത്തിനെ കുറിച്ച് അറിയില്ലെന്ന് ഗവർണറുടെ സെക്രട്ടറി സമർജിത് ഭൗമിക്കും പറഞ്ഞു.
എന്നാൽ താൻ എഴുതിയ കത്താണിതെന്ന് ശനിയാഴ്ച രാത്രി തഥാഗത റേ ട്വിറ്ററിൽ വ്യക്തമാക്കി. ഇതൊരു രഹസ്യസ്വഭാവമുള്ള കത്തല്ല. സത്യസന്ധമായ ഉദ്ദേശത്തോടെയുള്ള സാധാരണകത്താണെന്നും അദ്ദേഹം പറഞ്ഞു.




