ബി.ജെ.പിക്കെതിരെ പ്രചാരണവുമായി പ്രകാശ് രാജ്

കർണ്ണാടക: തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രചാരണത്തിന് നടൻ പ്രകാശ് രാജും രംഗത്ത്. ഒരു പാർട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. എന്നാൽ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കാൻ സംസ്ഥാനത്തുടനീളം യാത്ര നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന മനസ്കരായ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ അണിനിരത്തിയായിരിക്കും പ്രചാരണമെന്നും അദ്ദേഹം അറിയിച്ചു.
ഗൗരി ലങ്കേശിന്റെ കൊലപാതകത്തിന് ശേഷം ബി.ജെ.പിയെയും സംഘ്പരിവാറിനെയും കിട്ടാവുന്ന വേദികളിലെല്ലാം കടന്നാക്രമിക്കുന്ന വ്യക്തിയാണ് തെന്നിന്ത്യൻ സിനിമ നടൻ പ്രകാശ് രാജ്. ജനിച്ച് വളർന്ന മണ്ണ് സുപ്രധാനമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്പോൾ ആ അവസരം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാതിരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറയുന്നു.
ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ ജനങ്ങളെ ഉപദേശിക്കാനില്ല. എന്നാൽ ആർക്കെതിരെ വോട്ട് ചെയ്യണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമേതുമില്ല.
പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നവർക്ക് വേണ്ടി ദേശീയ പതാക ഉയർത്തി പ്രകടനം നടത്താൻ മാത്രം മ്ലേഛമാണ് രാജ്യത്തെ ബി.ജെ.പിയുടെ രാഷ്ട്രീയം. ഒരു പ്രത്യേക മതത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഗ്നേഷ് മേവാനി, കനയ്യ കുമാർ തുടങ്ങിയ രാജ്യത്തെ പ്രമുഖരായ യുവ രാഷ്ട്രീയ നേതൃത്വത്തെയും സാംസ്കാരിക−സാമൂഹിക പ്രവർത്തകരെയും അണിനിരത്തി സംസ്ഥാനത്തെ മുപ്പത് ജില്ലകളിലും പര്യടനം നടത്തും. തെരുവ് നാടകങ്ങൾ, ചെറു സിനിമകൾ, ഡോക്യുമെന്ററികൾ, പാട്ട്, കവിത തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.