ബി.ജെ.പിക്കെതിരേ ആക്രമണം ശക്തമാക്കി മമത ബാനർജി

കൊൽക്കത്ത : ഉപതെിരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെ ബി.ജെ.പിക്കെതിരേ ആക്രമണം ശക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാവിപ്പാർട്ടിക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്നായിരുന്നു മമതയുടെ പരിഹാസം. 2019 പാർലമെന്‍റ് തിരഞ്ഞെടുപ്പിനുശേഷം കാവിപ്പാർട്ടിയുടെ പൊടിപോലും ദൂരദർശിനിയിൽപോലും കാണാൻ കഴിയില്ല. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബി.ജെ.പി നേരിട്ട തിരിച്ചടികളിൽ ഭയന്നിട്ടാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്. ബി.ജെ.പിക്കുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു− മമത പറഞ്ഞു.
ബി.ജെ.പിയുടേത് ജനവിരുദ്ധ സർക്കാരാണെന്നും ഈ പാർട്ടിക്കു മികച്ച ഭരണത്തിനു സാധിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു. രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു കനത്ത തിരിച്ചടിയാണു നേരിട്ടത്.
മൂന്നു ലോക്സഭാ മണ്ധലങ്ങളിലും രണ്ടു നിയമസഭാ സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റു. രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിലും വിജയിച്ചപ്പോൾ ബംഗാൾ മമതയുടെ തൃണമൂൽ തൂത്തുവാരി.