റഷ്യൻ സൈന്യത്തിൽ 24ഓളം ഇന്ത്യക്കാർ; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
ശാരിക
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴും രണ്ട് ഡസനോളം ഇന്ത്യൻ പൗരന്മാർ അവിടെ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവരുടെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സൈനിക യൂണിറ്റുകളിൽ പാചകക്കാർ, സഹായികൾ തുടങ്ങിയ സപ്പോർട്ട് സ്റ്റാഫുകളായി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 139 ഇന്ത്യൻ പൗരന്മാരെയാണ് മോചിപ്പിച്ചത്. ശേഷിക്കുന്നവരെക്കൂടി തിരികെ കൊണ്ടുവരാൻ റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രെയ്നിലെ സംഘർഷത്തിൽ റഷ്യൻ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കുന്നതിനിടെ ഇതുവരെ മുപ്പതിലധികം ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാജ ഏജൻസികളോ വ്യക്തികളോ നൽകുന്ന അപകടസാധ്യത നിറഞ്ഞ ജോലി വാഗ്ദാനങ്ങളിൽ പെടരുതെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിൽ നോഡൽ ഓഫീസറെ നിയമിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
dfsg

