വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി പുതിയ ടെൻഡർ വിളിച്ചു
ഷീബ വിജയൻ
സംസ്ഥാനത്ത് അടുത്ത മാസം മുതൽ ഡിസംബർ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ വിളിച്ചു. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനാണ് പ്രധാനമായും ടെൻഡർ ക്ഷണിച്ചത്. അതേസമയം ഉയർന്ന നിരക്കായ 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയേക്കാൾ വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിന് പുറമേ, രാത്രി പന്ത്രണ്ട് മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രാവും പകലുമായി 300 മെഗാവാട്ടിനും ടെൻഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബർ വരെയുള്ള മറ്റ് ടെൻഡറുകളും തയ്യാറാക്കിയിട്ടുള്ളത്. ചോദിച്ചതിൽ പകുതിയെങ്കിലും കിട്ടിയാൽ പ്രതിസന്ധി തരണം ചെയ്യാമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. അടുത്ത മാസം പീക്ക് സമയത്തേക്ക് 88 മെഗാവാട്ടിനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ഓഫ് പീക്ക് സമയത്തേക്ക് ഉൾപ്പെടെ വിലക്കൂടുതൽ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. നേരത്തെ പീക്ക് സമയത്തേക്ക് രാത്രി പത്തു മണി വരെ 500 മെഗാവാട്ടിന് കമ്മീഷൻ അനുമതി നൽകിയിരുന്നു. രാവും പകലും അടുത്ത ജൂലൈ വരെ 200 മെഗാവാട്ടിന്റെ അനുമതിയും നൽകിയിരുന്നു. കടം തിരികെ കൊടുക്കുന്നത് ഈ മാസത്തോടെ തീരുമെന്നതും 150 മെഗാവാട്ട് അധിക വിഹിതം കേന്ദ്ര പൂളിൽ നിന്ന് ലഭിച്ചതും കെഎസ്ഇബിക്ക് നിലവിൽ വലിയ ആശ്വാസമാണ്.
xcxzdsasd

