സെൽഫിയെടുക്കാനെന്ന വ്യാജേന കബഡി താരത്തെ തടഞ്ഞു നിർത്തി വെടിവെച്ച് കൊന്നു
ഷീബ വിജയ൯
പഞ്ചാബ്: ചണ്ഡീഗഡിൽ കബഡി താരത്തെ ബൈക്കിലെത്തിയ അഞ്ജാത സംഘം വെടിവെച്ചു കൊന്നു. മൊഹാലിയിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന കൻവർ ദിഗ്‌വിജയ് സിങ് എന്ന റാണ ബാലചൗര്യയെ സെൽഫി എടുക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തിയാണ് ആക്രമികൾ വെടിയുതിർത്തത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ റാണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മത്സരത്തിൻ്റെ സമാപന ദിവസമായിരുന്നു സംഭവം. ടൂർണമെൻ്റ് യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ആരാധകരായി അഭിനയിച്ച് റാണയുടെ അടുത്തേക്ക് വരികയും സെൽഫി ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് തങ്ങളുടെ കൈയിലെ തോക്ക് ഉപയോഗിച്ച് റാണക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടരെയുള്ള വെടിവെപ്പിൽ മുഖത്തും നെഞ്ചിലുമായി അഞ്ച് വെടിയുണ്ടകളാണ് റാണക്ക് ഏറ്റത്.
ഇതിനിടെ റാണയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോപി ഗൺഷാംപൂർ ഗ്യാങ് രംഗത്തുവന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രതികാരമാണ് റാണയെ ആക്രമിക്കാൻ കാരണമെന്ന് സംഘം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. സിദ്ദുവിനെ കൊന്ന ലോറൻസ് ബിഷ്ണോയി, ജഗ്ഗു ബഗ്‌വാൻപുരിയ തുടങ്ങിയവരുമായി റാണക്ക് ബന്ധമുണ്ടെന്നും ഇവർക്ക് സഹായം നൽകിയയെന്നും സംഘം ആരോപിച്ചു. കൊലപാതകത്തിൽ ഗുണ്ടാബന്ധം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ഈ മാസം നാലിനാണ് റാണയുടെ കല്യാണം കഴിഞ്ഞത്.
qsqaaasasqw
