ദിലീപ് നായകനായ ബാന്ദ്ര സിനിമ കാരണം മുപ്പത് കോടിയിലേറെ നഷ്ടമുണ്ടായതായി നിർമാതാവ്
ശാരിക l കേരളം
കൊച്ചി: ദിലീപ് നായകനായ ‘ബാന്ദ്ര’ സിനിമ കാരണം 30 കോടിയിലേറെ നഷ്ടം ഉണ്ടായതായി നിർമാതാവ് അജിത് വിനായക. 12 കോടി രൂപ ബജറ്റിൽ ആരംഭിക്കുമെന്ന് പറഞ്ഞ ചിത്രത്തിന്റെ ചെലവ് ഒടുവിൽ 35 കോടിയിലെത്തിയെന്നും, എന്നാൽ തിരിച്ചുകിട്ടിയത് മൂന്ന് കോടിയിൽ താഴെ മാത്രമാണെന്നും അജിത് വിനായക പറഞ്ഞു. ഇതുമൂലം 30 കോടിയിലേറെ നഷ്ടമുണ്ടായി. ഇത്തോടെ സിനിമ നിർമാണം അവസാനിപ്പിക്കണമെന്ന് വരെ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം ‘ഹരിവരാസനം’ എന്ന സിനിമയുടെ പൂജാ ചടങ്ങിലായിരുന്നു അജിത്തിന്റെ പ്രതികരണം. സംവിധായകൻ അരുൺ ഗോപിയെ തനിക്ക് പരിചയപ്പെടുത്തിയത് ഡോ. അമ്പാടിയാണെന്നും, ആദ്യം 12 കോടി ബജറ്റാണ് ചിത്രത്തിന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് പുരോഗമിച്ചപ്പോൾ ബജറ്റിട്ട 12 കോടി പിന്നീട് 17 കോടിയാവുകയായിരുന്നു. ആശങ്ക അറിയിച്ചെങ്കിലും, 21 കോടിക്കുള്ളിൽ ചിത്രം പൂർത്തിയാക്കും എന്ന് സംവിധായകൻ എഴുതി ഒപ്പിട്ട് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും ചെലവ് ഉയർന്ന് 24 കോടിയാകുമെന്നും, ഒടുവിൽ സിനിമ പൂർത്തിയായപ്പോൾ ആകെ ചെലവ് ഏകദേശം 35 കോടിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ നിക്ഷേപം നടത്തിയിട്ടും ചിത്രം റിലീസ് ചെയ്ത ശേഷം ലഭിച്ച വരുമാനം മൂന്ന് കോടിയിൽ താഴെ മാത്രമായിരുന്നു. റിലീസ് കഴിഞ്ഞിട്ടും ചിത്രത്തിന്റെ വിതരണ ഡിജിറ്റൽ അവകാശങ്ങൾ പോലും വിറ്റുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് നായകനായി 2023ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് ബാന്ദ്ര. മുംബൈയിലെ ബാന്ദ്ര പശ്ചാത്തലമായി ഒരുങ്ങിയ ഈ ചിത്രം, ഒരു ബോളിവുഡ് താരത്തിന്റെ ദുരൂഹമായ മരണവും, അവരുമായി അടുപ്പമുണ്ടായിരുന്ന ഒരു വ്യക്തിയുടെ ജീവിതവുമാണ് കാണിക്കുന്നത്. ഒരു യുവ സംവിധായിക ഈ ദുരൂഹത അന്വേഷിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. റൊമാന്റിക് ആക്ഷൻ ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. 'രാമലീല' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിച്ച ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇതിനെ നോക്കിക്കണ്ടത്. എന്നാൽ ചിത്രം പ്രേക്ഷക പ്രതീക്ഷക്കൊപ്പം ഉയർന്നില്ല. ദിലീപ്, തമന്ന ഭാട്ടിയ, മംമ്ത മോഹൻദാസ്, ഡിനോ മോറിയ, ആർ. ശരത്കുമാർ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2023 നവംബർ 10നാണ് റിലീസ് ചെയ്തത്.
േ്ിേി

