ബെംഗളൂരുവിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരാറിലായി; നാല് മണിക്കൂർ ആകാശത്ത് വട്ടംചുറ്റി ഫ്ലൈ91 വിമാനം
ശാരിക l ദേശീയം
ബംഗളൂരു: ബെൽഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഫ്ലൈ91 വിമാനം ലാൻഡിംഗിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാർ നാല് മണിക്കൂറോളം മുൾമുനയിലായി. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്ക് വരാൻ സഹായിക്കുന്ന ലാൻഡിംഗ് ഗിയർ സംവിധാനം പ്രവർത്തനരഹിതമാകുകയായിരുന്നു.
ഇതോടെ പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും വിമാനം ആകാശത്ത് തുടർച്ചയായി വട്ടംചുറ്റുകയും ചെയ്തത് യാത്രക്കാർക്കിടയിൽ കടുത്ത പരിഭ്രാന്തി പരത്തി. വിമാനത്തിനുള്ളിൽ യാത്രക്കാർ കരയുന്നതിന്റെയും പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു കടന്നുപോയതെന്ന് യാത്രക്കാർ പിന്നീട് പ്രതികരിച്ചു.
ഒടുവിൽ പൈലറ്റിന്റെ മനസാന്നിധ്യവും വൈദഗ്ധ്യവും മൂലം വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.
sdfsf



