ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം: മേൽനോട്ടം വഹിച്ച് കിം ജോങ് ഉൻ
പ്രദീപ് പുറവങ്കര I അന്തർദേശീയം
പ്യോങ്യാങ്: നവീകരിച്ച ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചു. ഇന്നലെ നടന്ന പരീക്ഷണത്തിൽ അഞ്ച് 'വാസോങ്-11 എൽ.എ' (Hwasong-11LA) ഉപരിതല മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) റിപ്പോർട്ട് ചെയ്തു.
പുതിയ യുദ്ധമുനകളുടെ പ്രഹരശേഷിയും പ്രകടനവും വിലയിരുത്തുന്നതിനായിരുന്നു പരീക്ഷണം. ഏകദേശം 136 കിലോമീറ്റർ അകലെയുള്ള ദ്വീപിലെ ലക്ഷ്യസ്ഥാനത്ത് മിസൈലുകൾ കൃത്യമായി പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വ്യത്യസ്ത ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത യുദ്ധമുനകൾ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു. പരീക്ഷണ ഫലത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
അതേസമയം, പുലർച്ചെ 6:10-ഓടെ സിൻപോ നഗരത്തിന് സമീപത്തുനിന്ന് സമുദ്രത്തിലേക്ക് മിസൈലുകൾ പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ പ്രകോപനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ട ദക്ഷിണ കൊറിയൻ അധികൃതർ, ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഈ മാസം നടക്കുന്ന നാലാമത്തെയും ഈ വർഷത്തെ ഏഴാമത്തെയും മിസൈൽ പരീക്ഷണമാണിത്.
dsdssasadsa



