കേരളത്തിൽ വോട്ടെടുപ്പിന് മുന്നോടിയായി 48 മണിക്കൂർ ഡ്രൈഡേ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ആറ് മണി മുതൽ 48 മണിക്കൂർ നേരത്തേക്ക് മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. വിദേശമദ്യ ചില്ലറ വിൽപനശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവ ഏപ്രിൽ ഒമ്പതിന് വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മദ്യരഹിത ദിനങ്ങളായിരിക്കും (ഡ്രൈഡേ) ഈ സമയമത്രയും നിലനിൽക്കുക.
ഇന്ന് വൈകുന്നേരം ആറ് മണിയോടെ സംസ്ഥാനത്തെ പരസ്യപ്രചാരണത്തിന് വിരാമമാകും. പ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും ഉടൻ തന്നെ മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ അവയിൽ പങ്കെടുക്കാനോ പാടുള്ളതല്ല. കൂടാതെ ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും കർശന നിരോധനമുണ്ട്.
ടെലിവിഷൻ, സിനിമ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതും ഈ സമയപരിധിയിൽ അനുവദിക്കില്ല. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
sadff




