കുവൈത്തിൽ റെസിഡൻസി നിയമം ലംഘിച്ചവരെ പിടികൂടുന്നതിനായി പുതിയ കർമപദ്ധതി
കുവൈത്തിൽ റെസിഡൻസി നിയമം ലംഘിച്ചവരെ പിടികൂടുന്നതിനായി പുതിയ കർമപദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാകും കമ്മിറ്റി രൂപീകരിക്കുകയെന്ന് പ്രാദേശിക മാധ്യമമായ അൽ−അൻബ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ 130,000 താമസ നിയമലംഘകർ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്. കണ്ടെത്തി നാടുകടത്തേണ്ട ഭൂരിപക്ഷം പ്രവാസികളിൽ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സർഷിപ്പിലാണ്. അനധികൃത താമസക്കാർക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറുവാനുള്ള അവസരം നൽകാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുവാനാണ് അധികൃതർ ആലോചിക്കുന്നത്. ഇത്തരക്കാർ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി ട്രാവൽ ബാനും ഏർപ്പെടുത്തുമെന്നാണ് സൂചന.
നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരിൽ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല. നിയമ ലംഘകരിൽ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ തന്നെ നല്ലൊരു ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് അധികൃതർ വ്യക്തമാക്കി . അതിനിടെ നിയമ ലംഘനങ്ങൾക്കെതിരെ നിലവിൽ നടക്കുന്ന സുരക്ഷാപരിശോധനകൾ തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
sdgtdxg

