കുവൈത്തിൽ നിന്ന് സൗദിയിലേക്ക് പുതിയ റോഡ്
സൗദിയും കുവൈത്തും തമ്മിലുള്ള പുതിയ അതിർത്തി മാർഗമായ അൽ റിഗ്ഗി ഉദ്ഘാടന വേളയിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരനും മറ്റും
കുവൈത്ത് : കുവൈത്തിൽ നിന്ന് സൗദിയിലേക്ക് രണ്ടാമതൊരു റോഡുകൂടി ഒരുങ്ങുന്നു. സൗദിയുടെ മേൽനോട്ടത്തിൽ ഇരുരാജ്യങ്ങളെയും കരമാർഗം ബന്ധിപ്പിക്കുന്ന അതിർത്തി കഴിഞ്ഞ ദിവസം സൗദിയുടെ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ചരക്കുനീക്കത്തിനും യാത്രയ്ക്കും സുഗമമായ വഴിയാകും പുതുതായി തുറന്ന അൽ റിഗ്ഗി അതിർത്തി. നിലവിൽ നുവൈസിബ് അതിർത്തി വഴിയാണ് സൗദി-കുവൈത്ത് പ്രവേശനം.
പുതിയ അതിർത്തി മാർഗത്തിലൂടെ പ്രതിദിനം 12,000 വാഹനങ്ങൾക്ക് കടന്നുപോകാം. ദിവസവും 2000 ട്രക്കുകളെയും കൈകാര്യം ചെയ്യാൻ സാധിക്കും. 430 ദശലക്ഷം ഡോളർ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് സൗദ് ബിൻ നായിഫ് പറഞ്ഞു. പൊതു/സ്വകാര്യമേഖലയിൽ അതിർത്തിയിൽ 16 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. അതിർത്തിയോടനുബന്ധിച്ച് റസിഡൻഷ്യൽ മേഖലയും വൈദ്യുതി, ജലം പ്ലാൻറുകളുമുണ്ട്. പുതിയ അതിർത്തി മാർഗം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഡപ്യൂട്ടി ഗവർണർ മാജിദ് അൽ മിർസിം പറഞ്ഞു.

