ബഹ്‌റൈനിലെ ഫിലിപൈൻസ് പ്രവാസികളുടെ റെമിറ്റൻസിൽ വർദ്ധനവ്
പ്രദീപ് പുറവങ്കര
മനാമ: ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ ബഹ്‌റൈനിലെ ഫിലിപ്പിൻസ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 14 കോടി ഡോളറോളം (139.99 ദശലക്ഷം ഡോളർ). മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പണമിടപാടിൽ 1.92 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയതായി ഫിലിപ്പീൻസ് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടാണ് വ്യക്തമാക്കുന്നത്.
ബഹ്‌റൈനിൽ ഏകദേശം 55,000 ഫിലിപ്പിനോ പ്രവാസികളാണുള്ളത്. ഇതിൽ 49,119 പേർ തൊഴിൽ വിസയിലുള്ളവരാണ്. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ജൂണിലാണ് ഏറ്റവും ഉയർന്ന തുക നാട്ടിലേക്കയച്ചത്; 2.94 കോടി ഡോളർ.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൊത്തത്തിൽ 2.928 ശതകോടി ഡോളറാണ് ഫിലിപ്പീൻസിലേക്ക് ഒഴുകിയത്. ജി.സി.സി രാജ്യങ്ങളിൽ ഫിലിപ്പിനോ പണമിടപാടിൽ സൗദി അറേബ്യയാണ് (1.076 ശതകോടി ഡോളർ) മുന്നിൽ. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവയ്ക്ക് പിന്നിൽ പട്ടികയിൽ ആറാം സ്ഥാനത്താണ് ബഹ്‌റൈൻ.
അതേസമയം, ബഹ്‌റൈനിൽ നിന്നുള്ള പ്രവാസികളുടെ മൊത്തം പണമിടപാടിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2026-ന്റെ ആദ്യ പാദത്തിൽ പ്രവാസികൾ 249.6 ദശലക്ഷം ബഹ്‌റൈനി ദിനാറാണ് വിദേശത്തേക്ക് അയച്ചത്. ഇത് മുൻ വർഷത്തേക്കാൾ 9.1 ശതമാനം കൂടുതലാണ്. ബാങ്കിംഗ് ആപ്പുകളുടെയും ഡിജിറ്റൽ പേയ്‌മെന്റുകളുടെയും വ്യാപനം എക്സ്ചേഞ്ച് ഹൗസുകൾ സന്ദർശിക്കാതെ തന്നെ പണമയക്കാൻ പ്രവാസികളെ സഹായിക്കുന്നുണ്ട്.
aa

