ഇനി കളി നടക്കില്ല: പരിവാഹൻ സേവനങ്ങളിൽ ആധാർ ഒടിപി നിർബന്ധമാക്കി എംവിഡി!
ഷീബ വിജയൻ
മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങളിൽ ഇനി ആധാർ ഒടിപി നിർബന്ധമാക്കുന്നു. ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിന്റെ ഭാഗമായി 60ഓളം പരിവാഹൻ സേവനങ്ങളാണ് ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നത്. സെപ്റ്റംബർ 21 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എംവിഡി അറിയിച്ചു. വാഹൻ, സാരഥി പോർട്ടലുകളിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് വാഹന, ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60ഓളം സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസിലെത്താതെ തന്നെ ഓൺലൈനായി പൂർത്തിയാക്കാനാകും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് അപേക്ഷകരുടെ തിരിച്ചറിയൽ പരിശോധന നടത്തുന്നത്. ശേഷിക്കുന്ന സേവനങ്ങളിൽ കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തത് മുതലെടുത്ത് ചില അനധികൃത വ്യക്തികളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അധികൃതർ വ്യക്തമാക്കി.
സമയക്കുറവും അപേക്ഷാ നടപടികളുടെ സങ്കീർണ്ണതയും കാരണം പലരും ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്. എന്നാൽ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും ചെയ്യുന്നതായി എംവിഡി പറയുന്നു. പിന്നീട് അപേക്ഷ വേഗത്തിൽ പൂർത്തിയാക്കി നൽകാമെന്ന് പറഞ്ഞ് അധിക തുക ഈടാക്കുന്നതും പതിവാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ശേഷിക്കുന്ന പരിവാഹൻ സേവനങ്ങൾ കൂടി ഫേസ്ലെസ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റുന്നത്.
cdcddfs

