ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം; നേരിടാന്‍ സജ്ജമെന്ന് കുവൈത്ത്


കുവൈത്ത് : ഇറാൻ അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കുവൈത്ത്. ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുവൈത്ത് വിദേശകാര്യ മന്ത്രി അമേരിക്കൻ, ബ്രിട്ടീഷ് അംബാസിഡർമാരുമായി ചർച്ച നടത്തി.

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സർക്കാറും പാർലമെന്റ് അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സജ്ജമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേയ്ക്ക് നയിക്കുമോ എന്ന സന്ദേഹത്തിനിടയിലായിരുന്നു ചർച്ച. സർക്കാറും സൈന്യവും എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ആറ് മാസത്തേക്കുള്ള മരുന്നുകളും ഭക്ഷണവും കരുതിയിട്ടുണ്ടെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. യുദ്ധം ഉൾപ്പെടെ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം മേഖലയെ സംഘർഷഭരിതമാക്കിയ സാഹചര്യത്തിൽ കുവൈത്തിലെ ബ്രിട്ടീഷ്, അമേരിക്കൻ സ്ഥാനപതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed