അമേരിക്ക വ്യോമാതിർത്തി ലംഘിച്ചു; പരാതിയുമായി ഇറാൻ ഐക്യരാഷ്ട്രസഭയിൽ
ടെഹ്റാൻ: അമേരിക്ക ഉപരോധം ശക്തമാക്കിയതിനു പിന്നാലെ പരാതിയുമായി ഇറാൻ ഐക്യരാഷ്ട്രസഭയിൽ. അമേരിക്കൻ ഡ്രോൺ വ്യോമാതിർത്തി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പരാതിനൽകി. അമേരിക്കൻ ഡ്രോൺ വ്യോമാതിർത്തി ലംഘിച്ചെന്നും ഇത് വെടിവച്ചിട്ടെന്നും സുരക്ഷാ കൗൺസിലിൽ പരാതിപ്പെട്ടു− ഇറാൻ വിദേശകാര്യ ഉപമന്ത്രി ഖുലാംഹുസൈൻ ദെഖാനി അറിയിച്ചു. അന്താട്ര വാർത്താ ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാനും അതിർത്തി ലംഘിച്ചാൽ നേരിടാനുമുള്ള അവകാശം ഇറാനുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയതായി ഖുലാംഹുസൈൻ പറഞ്ഞു. ഇറാൻ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനും പരാതി നൽകിയിട്ടുണ്ട്.
യുഎസിന്‍റെ പത്തുകോടി ഡോളർ വിലയുള്ള ഡ്രോൺ ആണ് ഇറാൻ വെടിവച്ചിട്ടത്. ഇതിനെ തുടർന്ന് ട്രംപ് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ആക്രമണം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ആളില്ലാ വിമാനം ആർക്യു−4 എ ഗ്ലോബൽ ഹ്വാക്ക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് വെടിവച്ചിടുന്നത്. ഇറാന്‍റെ വ്യോമപരിധിയിലൂടെ 60,000 അടി മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രോണിനെയാണ് ഇറാന്‍റെ വ്യോമ പ്രതിരോധ ടെക്നോളജി ഉപയോഗിച്ച് തകർത്തത്. ഇറാൻ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനമാണ് അമേരിക്കയുടെ ഡ്രോൺ തകർക്കാൻ ഉപയോഗിച്ചത്.

