കത്വ, ഉന്നാവ സംഭവങ്ങളിൽ കല കുവൈറ്റ് പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി : കത്വ, ഉന്നാവ സംഭവങ്ങളിൽ കല കുവൈറ്റ് പ്രതിഷേധിച്ചു. ജമ്മുവിൽ ആസിഫയെന്ന കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണു. വെറും 8 വയസ്സ് മാത്രമുള്ള കുട്ടിയോട് ഒരു സംഘമാളുകൾ കാണിച്ച ക്രൂരത ഇന്ത്യയെ ലോക രാജ്യങ്ങൾക്കിടയിൽ നാണം കെടുത്തി. ആസിഫയെ ആരാധനാലയത്തിനുള്ളിൽ കൂട്ടബലാത്സംഗത്തിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ സംരക്ഷിക്കാൻ ദേശീയപതാകകളുമായാണ് തീവ്രഹിന്ദുത്വശക്തികൾ രംഗത്തെത്തിയത്. പോലീസ് റിപ്പോർട്ട് പറയുന്ന പ്രകാരം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിർത്താൻ വേണ്ടിയാണത്രെ സവർണ്ണ ഹിന്ദുത്വവാദികൾ ആസിഫയെ പീഡിപ്പിക്കുകയും, പിന്നീട് കൊന്നു കളയുകയും ചെയ്തത്.
ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയുടെ എം.എൽ.എ യാണു ഉന്നാവയിൽ ഒരു പെൺകുട്ടിയെ ബലാൽസംഘം ചെയ്തത്. പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടിയുടെ പിതാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കുകയും, അദ്ദേഹം കസ്റ്റഡിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. രാജ്യമെന്പാടും ഈ സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരികയാണ്. രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവങ്ങൾ. ആസിഫ എന്ന കുഞ്ഞിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമല്ല. ഇന്ന് ഇന്ത്യ നേരിടുന്ന യഥാർഥ ദുരന്തത്തിന്റെ നേർചിത്രമാണിതെന്നും, കത്വ, ഉന്നാവ സംഭവങ്ങളിൽ ശക്തമായ നടപടികളെടുക്കണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

