കുവൈത്ത് റിസർവ് ഫണ്ടിൽ നിന്നും മൂന്ന് വർഷത്തിനിടെ 28.5 ശതകോടി ദിനാർ പിൻവലിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് റിസർവ് ഫണ്ടിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28.5 ശതകോടി ദിനാർ പിൻവലിച്ചതായി റിപ്പോർട്ട്. എണ്ണ വിലത്തകർച്ചയെത്തുടർന്നാണ് ബജറ്റ് കമ്മി നികത്തുന്നതിനായി ഇത്രയും വലിയ തുക കരുതൽ നിധിയിൽ നിന്ന് കുവൈത്ത് പിൻവലിച്ചത്. പാർലമെന്റിലെ ചോദ്യോത്തര വേളയിൽ ധനമന്ത്രി അനസ് അൽ സ്വാലിഹ് ആണ് ഇക്കാര്യം പറഞ്ഞത്. 2014−15 സാന്പത്തിക വർഷത്തിൽ 9.64 ശതകോടി ദിനാറും 2015−16ൽ 11.47 ശതകോടി ദിനാറും 2017 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷം 9.64 ശതകോടി ദിനാറുമാണ് പിൻവലിച്ചത്. കഴിഞ്ഞ സാന്പത്തിക വർഷം മാത്രം 5.74 ശതകോടി ദിനാർ ബജറ്റ് കമ്മി നികത്തുന്നതിന് ഉപയോഗിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫ്യൂച്ചർ ജനറേഷൻ ഫണ്ടിലേക്ക് 15.54 ബില്യൻ ആണ് മാറ്റിവെച്ചത്.
എണ്ണ വരുമാനത്തിൽ നിന്നും വിദേശത്തും സ്വദേശത്തും നിക്ഷേപിച്ച ബോണ്ടുകളിൽ നിന്നും ആണ് കുവൈത്ത് ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ഫണ്ടിലേക്കും കരുതൽ നിക്ഷേപത്തിലേക്കും തുക വകയിരുത്തുന്നത്. കുവൈത്തിന്റെ പൊതുവരുമാനത്തിൽ 95 ശതമാനവും എണ്ണവിൽപനയിലൂടെയാണ്.

