കീഫിർ സ്ക്രീൻഷോട്ട്; 'അടുത്തത് ഞാനെന്ന് ഉറപ്പിച്ചു'; റിബേഷിനെ ചോദ്യം ചെയ്തതോടെ ഫോൺ റീസെറ്റ് ചെയ്തെന്ന് ജിതിൻ ഭാസ്കറിന്റെ വെളിപ്പെടുത്തൽ
ഷീബ വിജയൻ
വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയായ ജിതിൻ ഭാസ്കർ തന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനിലേക്ക് എത്തിയതോടെയാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ മുൻപ് റിബേഷിനെ പോലീസ് ചോദ്യം ചെയ്തതോടെ, അടുത്തതായി പോലീസ് തന്നെ തേടിയെത്തുമെന്ന് ജിതിൻ ഉറപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വന്തം മൊബൈൽ ഫോൺ പൂർണ്ണമായും റീസെറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചതെന്ന് ജിതിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ച കാര്യം സ്ഥിരീകരിച്ചത്.
സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കർ പാർട്ടിയുടെ സജീവ സൈബർ പ്രവർത്തകനാണ്. പ്രതി മുൻപും സമാനമായ രീതിയിൽ വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുൻപ് ഒരു ക്വാറിയുമായി ബന്ധപ്പെട്ട തർക്കത്തിലും ഇയാൾ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു. വിവാദമായ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 'വടകര സ്ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഇവിടെ നിന്നാണ് ഇത് മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന ജിതിനെ കഴിഞ്ഞ ദിവസം വീണ്ടും വിളിപ്പിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി നൽകിയ പുതിയ ജാമ്യാപേക്ഷ തിങ്കളാഴ്ച വടകര കോടതി പരിഗണിക്കും.
aswdadsdas

