മയക്കുമരുന്ന് കടത്ത്: കുവൈത്തിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
ഷീബ വിജയൻ
കുവൈത്ത് സിറ്റി: മാരകമായ മയക്കുമരുന്നുകൾ കുവൈത്തിലേക്ക് കടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിൽ കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് വൻതോതിൽ ലഹരിമരുന്ന് കടത്തിയതിനാണ് ശിക്ഷ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ കൈഫാൻ, ഷുവൈഖ് എന്നീ റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധ ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമിനും പിടിച്ചെടുത്തിരുന്നു. രാജ്യത്തിന് പുറത്തുള്ള മയക്കുമരുന്ന് മാഫിയയിൽ നിന്നും കുവൈത്തിനുള്ളിൽ വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു ഇവ. കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന പുതിയ ലഹരിമരുന്ന് നിയമം കുവൈത്തിൽ നിലവിൽ വന്നതിന് പിന്നാലെയാണ് വിധി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യത്ത് ലഹരിമരുന്നിനെതിരെയുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
wasddeswadsea

