കോയമ്പത്തൂർ മംഗളൂരു, സ്‌ഫോടനം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്
കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരിലും മംഗളൂരുവിലും നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. ആലുവ, എടത്തല, മട്ടാഞ്ചേരി, പറവൂർ എന്നിവിടങ്ങളിലാണ് റെയ്ഡ്. പറവൂരിൽ രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ നടപടി. 2022 നവംബര്‍ 23ന് പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജി.എം നഗറിലെ ജമേഷ മുബിന്‍ (29) കേരളത്തിലെത്തി പലരെയും കണ്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. നവംബര്‍ 19ന് മംഗളൂരുവില്‍ ഉണ്ടായ ഓട്ടോറിക്ഷ സ്‌ഫോടനത്തില്‍ മുഖ്യപ്രതി ഷരീഖ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വയറുകള്‍ ഘടിപ്പിച്ച പ്രഷര്‍കുക്കര്‍ കത്തിയ നിലയില്‍ ഓട്ടോയില്‍നിന്ന് കണ്ടെത്തി. ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
rydryd



