പൊലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി ശ്രീജിത്ത് ഇനി ട്രാൻസ്‌പോർട്ട് കമ്മീഷണർ
സംസ്ഥാനത്തെ പൊലീസ് ഉന്നതപദവികളിൽ മാറ്റം. ഡിജിപി സുധേഷ് കുമാറിനെ ജയിൽ മേധാവിയാക്കി. നിലവിൽ വിജിലൻസ് ഡയറക്ടറാണ് സുധേഷ് കുമാർ. എംആർ അജിത്ത് കുമാറാണ് പുതിയ വിജിലൻസ് മേധാവി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപിഎസ് ശ്രീജിത്തിനെയും മാറ്റി. ഷേഖ് ദർവേസ് സാഹിബാണ് ഇനി ക്രൈം ബ്രാഞ്ച് മേധാവി. ശ്രീജിത്തിന് ട്രാൻസ്‌പോർട്ട് കമ്മീഷണറാക്കിയാണ് മാറ്റം.നടിയെ ആക്രമിച്ച കേസിൽ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയിരുന്നു. അഡ്വ ഫിലിപ്പ് ടി വർഗ്ഗീസ് മുഖേനയാണ് സർക്കാരിന് പരാതി നൽകിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉൾപ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയിരിക്കുന്നത്.അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നുണ്ട്.
കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈബ്രാഞ്ച് അപമാനിക്കാൻ ശ്രമിക്കുന്നു. ദിലീപിന്റെ അഭിഭാഷകർക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാൻ അവസരമൊരുക്കിയത് എഡിജിപിയുടെ നിർദ്ദേശപ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന്‍ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് സ്ഥാനത്ത് നിന്നുള്ള മാറ്റം.