കേരളത്തിൽ പണിമുടക്ക് പൂർണം
രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിൽ ശക്തം. സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടയുന്ന സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും പണിമുടക്ക് അനുകൂലികൾ ഇടപെട്ട് വാഹനങ്ങൾ തടയുകയും, കടകൾ അടപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പണിമുടക്ക് അനുകൂലികൾ റോഡിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ തടയുന്ന നിലയുണ്ടായി. പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടി. എന്നാൽ ആരുടെയും യാത്ര മുടക്കുന്നില്ലെന്നും, ബോധവത്കരിക്കുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. പത്തനംതിട്ടയിലും പണിമുടക്ക് പൂർണമാണ്.
കാസർഗോഡ് ദേശീയ പാതയിൽ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞിട്ടതായും റിപ്പോർട്ടുകളുണ്ട്. തൃശ്ശൂരിലെ വിവിധ ഇടങ്ങളിലും, വയനാട് കമ്പളക്കാടും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം കാലടിയിൽ വാഹനങ്ങൾ തടഞ്ഞു. എംസി റോഡിൽ ലോറികൾ തടഞ്ഞ് തിരിച്ചയക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് പൂർണമാണ്. പാലക്കാട് മരുത റോഡിൽ ദേശീയ പാത ഉപരോധിക്കുന്ന നിലയുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ കടകൾ പണിമുടക്ക് അനുകൂലികൾ ബലമായി അടപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
കേരളത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാവുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. കെഎസ്ആർടിസി സർവീസുകൾ പുർണ്ണമായി നിലച്ച നിലയിലാണ്. ടൂറിസം മേഖലയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും വിനോദ സഞ്ചാരികളെയും പ്രതിഷേധം ബാധിച്ചു. ഹൗസ് ബോട്ട് തൊഴിലാളികൾ ഉൾപ്പെടെ പണിമുടക്കിന്റെ ഭാഗമായതോടെ വിനോദ സഞ്ചാരികൾ വലഞ്ഞു. അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്ക് ജന ജീവിതത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് പൊതുഗതാഗതത്തെയും വ്യാപാരത്തെയും ബാധിച്ചപ്പോൾ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങൾ ഉൾപ്പെടെ സാധാരണ നിലയിലാണ്. ബംഗാളിൽ സമരാനുകൂലികൾ ട്രെയിന്‍ തടഞ്ഞു. റായ്പുരിലെ ജാദവ് പൂർ റെയിൽവെ സ്റ്റേഷനിലായിരുന്നു ഇടത് ട്രേഡ് യൂണിയന്‍ പ്രവർത്തകർ ട്രെയിന്‍ തടഞ്ഞത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൽക്കരി വ്യവസായ മേഖലയെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
