മരിച്ചു പോയ അച്ഛൻ കടം കൊടുക്കാനുള്ള ആളെ കണ്ടെത്താൻ പത്രപരസ്യം നൽകി മക്കൾ

30 വർഷങ്ങൾക്ക് മുന്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാൻ പത്രപരസ്യം നൽകി മക്കൾ. 1980കളിൽ ഗൾഫിൽ ഒരു റൂമിൽ കഴിഞ്ഞിരുന്നയാളിൽ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കൾ പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. ∍എന്റെ പിതാവ് അബ്ദുള്ള ഗൾഫിൽ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യിൽ നിന്നും കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽ പെട്ടാൽ ഉടൻ ബന്ധപ്പെടുക −നാസർ,∍ എന്നാണ് പരസ്യം.
സംഭവമിങ്ങനെ, 1982 ൽ ഗൾഫിൽ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയിൽ കന്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയിൽ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നൽകി അബ്ദുള്ളയെ സഹായിച്ചു. 1987ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാൽ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താൻ മരിക്കുന്നതിന് മുന്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു.
അന്ന് നവമാധ്യമങ്ങൾ വഴി അബ്ദുള്ളയുടെ മക്കൾ അറിയിപ്പ് നൽകിയെങ്കിലും ലൂസസിനെ കണ്ടെത്താനായില്ല. കഴിഞ്ഞ 23ാം തിയതി 83കാരനായ അബ്ദുള്ള മരിക്കുകയും ചെയ്തു. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കൾ ഇപ്പോൾ പത്രപരസ്യം നൽകിയിരിക്കുന്നത്. പരസ്യം നവ മാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. അതിനാൽ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവർ. പരസ്യം കണ്ട് ഒരാൾ ഇവരെ വിളിച്ചു. ലൂസിസിനെ അറിയാമെങ്കിലും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.