പരീക്ഷ ഫീസടയ്ക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട് ഉമ്മിനിയിൽ പരീക്ഷ ഫീസടയ്ക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യൻ- ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യസമയത്ത് ഫീസടയ്ക്കാൻ സാധിക്കാത്തതിൽ വിദ്യാർത്ഥിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് മരിച്ച ബീന. കുളിക്കാനായി മുറിയിൽ കയറിയ ബീനയെ ഏറെനേരെ കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി തുറന്നപ്പോൾ റൂമിനുളളിലെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളേജിൽ പോയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങാൻ തയ്യാറായിരുന്നില്ല. ഫീസടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാൽ സർവകലാശാലയെ സമീപിക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.തിങ്കളാഴ്ച കോളേജ് പ്രിൻസിപ്പലിനെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ മരണം. പരീക്ഷയെഴുതാൻ സാധിക്കാതെ വരുമോയെന്ന വിഷമത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആരോപിച്ചു. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.