പാലക്കാട് സ്വകാര്യ കോളേജ് വളപ്പിൽ പുള്ളിപ്പുലിയിറങ്ങി
പാലക്കാട്
കോയന്പത്തൂർ ദേശീയ പാതയിലെ സ്വകാര്യ കോളജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളേജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്.
മധുക്കര എന്ന സ്ഥലത്തുള്ള വനമേഖലയിൽ നിന്നാണ് പുലി ആൾത്താമസമുള്ള പ്രദേശത്തേക്കിറങ്ങിയതെന്നാണ് സൂചന.
പിള്ളയാർപുരം, കോവൈപുത്തൂർ തുടങ്ങിയ ജനവാസ മേഖലകളിൽ പലപ്പോഴായി പുലിയിറങ്ങുന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വാളയാർ−കോയന്പത്തൂർ ദേശീയ പാതയിലാണ് സ്വകാര്യ കോളേജ് സ്ഥിതി ചെയ്യുന്നത്. പുലിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കോളേജ് അധികൃതരും. ഒട്ടേറെ മലയാളി വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.