പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തും
കൊല്ലം
പ്രസവത്തെത്തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം അന്വേഷണം നടത്തുമെന്ന് ഡിഎംഒ അറിയിച്ചു. ഓച്ചിറ ക്ലാപ്പന ആലുംപീടിക പടിഞ്ഞാറേമണ്ണേൽ വിനോദിന്റെ ഭാര്യ ചാന്ദന (27) ആണ് പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായി മരിച്ചത്.
ആശുപത്രിക്കെതിരേ ബന്ധുക്കൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുവതിയുടെ ആരോഗ്യനില യഥാസമയം അറിയിക്കുകയോ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാതെ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിക്കുന്നു.ഡിസംബർ 15-നാണ് യുവതിയെ വിക്‌ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ പുലർച്ചെ 1.52ന് സാധാരണ പ്രസവം നടന്നതായി ബന്ധുക്കളെ അറിയിച്ചു. കുഞ്ഞിന്‍റെയും അമ്മയുടെയും വിവരമൊന്നും പറഞ്ഞിരുന്നില്ല. ഒരു മണിക്കൂറിന് ശേഷം ആൺകുട്ടിയാണെന്ന് അറിയിച്ചു. പിന്നെയും ഏറെ കഴിഞ്ഞാണ് ചാന്ദനയുടെ നില ഗുരുതരമാണെന്നും രക്തം ആവശ്യമാണെന്നും പറഞ്ഞത്. രണ്ട് കുപ്പി രക്തം എത്തിച്ചു നൽകിയെങ്കിലും പിന്നാലെ എസ്എടിയിലേക്ക് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ആംബുലൻസ് വിളിക്കാൻ പറഞ്ഞ് ഒന്നര മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ പുറത്തിറക്കിയത്.
ബന്ധുക്കൾ ഉടൻ നഗരപരിധിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 4.15 ഓടെ മരിച്ചു. ജൂനിയർ ഡോക്ടർമാരാണ് ചാന്ദനയുടെ പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും സ്ഥിതി ഗുരുതരമായിട്ട് പോലും യുവതിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർ എത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ലേബർ റൂമിലെത്തിയപ്പോൾ ഗർഭപാത്രത്തിൽ തുണി തിരുകിയ നിലയിലാണ് യുവതിയെ കണ്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നവജാത ശിശുവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
