ജഡ്ജി കളവ് പറഞ്ഞ് അപമാനിച്ചു; വിചാരണ കോടതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി അഡ്വ. ടി.ബി. മിനി
ഷീബ വിജയൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ പരാമർശങ്ങൾക്കെതിരെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി രംഗത്ത്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമപ്രവർത്തകരെ സാക്ഷിയാക്കി കളവ് പറഞ്ഞ് അപമാനിക്കുന്നതെന്ന് ടി.ബി. മിനി ഫേസ്ബുക്കിൽ കുറിച്ചു. താൻ പത്ത് ദിവസത്തിൽ താഴെ മാത്രമേ കോടതിയിൽ വന്നുള്ളൂ എന്നും കോടതിയിൽ വന്നിരുന്ന സമയത്ത് ഉറങ്ങുകയായിരുന്നു എന്നുമുള്ള ജഡ്ജിയുടെ പരാമർശം തികച്ചും വാസ്തവവിരുദ്ധമാണെന്ന് മിനി ചൂണ്ടിക്കാട്ടി.
ഒന്നര വർഷത്തോളം വിചാരണ കോടതിയിൽ സ്ഥിരമായി ഉണ്ടായിരുന്ന ആളാണ് താനെന്നും വിക്ടിം ലോയർ എന്ന നിലയിൽ തനിക്ക് നിയമപരമായി നിയന്ത്രിത റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവർ വിശദീകരിച്ചു. കോടതി മുൻവിധി പ്രകാരം പെരുമാറുന്നു എന്ന് തോന്നിയപ്പോഴാണ് അതിജീവിത കോടതി മാറ്റത്തിനായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതെന്ന് മിനി ഓർമ്മിപ്പിച്ചു. വിധി വന്നതിന് ശേഷം യൂട്യൂബ് ചാനലുകൾ വഴി തന്നെയും അതിജീവിതയെയും സംഘടിതമായി ആക്രമിക്കുകയാണെന്നും ജഡ്ജി ഇത്തരത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയത് കോടതിയുടെ മാന്യതയ്ക്ക് ചേരാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
qweeqweqw

