മോഡലുകൾ മരിച്ച സംഭവം: സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: കാർ അപകടത്തിൽ മോഡലുകൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സൈജു മൂന്നു ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ തുടരും. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സൈജുവിനെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം, സൈജു ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റിപോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ഇയാൾക്കെതിരെ സ്വമേധയ കേസെടുക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഡലുകളുടെ കാറിനെ സൈജു പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. ഡിജെ പാർട്ടികളിൽ സൈജു എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ സൈജുവിന്‍റെ ഫോണിൽ നിന്ന് ലഭിച്ചു.
പാർട്ടികളിൽ പങ്കെടുക്കാൻ വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്‍റെ മൊഴിയിലുണ്ട്. ഈ ഉദേശത്തിൽ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. കൂടാതെ, പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്‍റെ ഔഡി കാറിൽ നിന്നും ഉപയോഗിച്ച വില കൂടിയ ഇനം ഗർഭനിരോധന ഉറകളുടെ ഒരു ഡസന്‍ കവറുകൾ, ഉപയോഗിക്കാത്ത ഗർഭനിരോധന ഉറകൾ, ഡിജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകൾ, പെഗ് മെഷറും ഗ്ലാസുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക എന്നിവ കണ്ടെത്തി. കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡർ അപ്പാർട്ട്‌മെന്‍റിൽനിന്നു ഞായറാഴ്ചയാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൃശൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപയ്ക്കാണ് സൈജു കാർ വാങ്ങിയത്. കാറിന്‍റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാർ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു വെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
