കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയ വി നായരുടെ സഹോദരനെ വധിക്കുമെന്ന് ഭീഷണി

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി. നായരുടെ കൊല്ലം നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരൻ വിജിത്തിനെ വധിക്കുമെന്നാണ് ഭീഷണി. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ആരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. കേസൽനിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. അല്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് ഭീഷണി.
വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. വിവരങ്ങൾ ശേഖരിച്ച പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി കിരൺകുമാർ കത്തെഴുതി അയയ്ക്കാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കിരൺ കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട കോടതിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.