ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടി; എങ്ങനെ ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തത്. എങ്ങനെ ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നെന്ന് പി.ടി തോമസ് എംഎൽഎ ചോദിച്ചു. പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറഞ്ഞു. 98 ലക്ഷത്തോളം രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ− ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ക്ലിഫ് ഹൗസിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ.
ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍മാർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.