വെന്‍റിലേറ്ററുകൾ ഒഴിവില്ല; വടക്കൻ കേരളം ആശങ്കയിൽ
കോഴിക്കോട്: വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റർ ഒഴിവില്ല മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റർ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 19 ഉം കാസർകോട് മെഡിക്കൽ കോളജിൽ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോഗികളുണ്ട്. മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികൾ ആശങ്കയിലാണ്.
കണ്ണൂരിൽ ആകെയുള്ള 80 വെന്‍റിലേറ്ററിൽ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി ആശുപത്രിയെ സമീപിക്കുന്പോൾ വെന്‍റിലേറ്ററില്ല എന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഒഴിവുണ്ടായിരുന്ന 7 വെന്‍റിലേറ്ററിലും ഇന്ന് രോഗികളെത്തിയെന്നാണ് വിവരം. കോവിഡ് ജാഗ്രാതാ പോർട്ടലിലെ കണക്ക് പ്രകാരം കോഴിക്കോട് 43 വെന്‍റിലേറ്റർ ഒഴിവുണ്ട്. എന്നാൽ ഈ വിവരം ശരിയല്ലെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. 18 വെന്‍റിലേറ്റർ ഉണ്ടെന്ന് വെബ്സൈറ്റിൽ പറയുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇപ്പോൾ ഒരു വെന്‍റിലേറ്റർ പോലും ലഭ്യമല്ല. കോഴിക്കോട് മെഡിക്കൽ കോളജിലും വെന്‍റിലേറ്റർ ഒഴിവില്ല. ഇന്ന് വൈകിട്ട് 3.30 ന് സംസ്ഥാന കൊവിഡ് അവലോകന യോഗത്തിൽ മലബാർ ജില്ലകളിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകളെ കൂടുതലായി കൊവിഡ് രോഗികൾക്ക് മാറ്റിവെക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. രോഗികളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വർധിക്കുന്പോൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ല എന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. ജാഗ്രത കൂടുതൽ പാലിക്കണമെന്ന് ഓർമപ്പെടുത്തലാണ് മലബാർ ജില്ലകളിലെ സാഹചര്യം നൽകുന്നത്.