കേരളം ഒരു കോടി വാക്‌സിൻ വാങ്ങും: മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക. അതേസമയം, കോവിഷീൽഡിനു വേണ്ടി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച പുരോഗമിക്കുകയാണ്. കമ്പനിയുമായി പ്രാഥമിക ചർച്ചയേ ഇതുവരെ നടന്നിട്ടുള്ളൂ. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വാക്‌സിൻ വിലയുമായി ബന്ധപ്പെട്ട കേസിൽ അന്തിമതീരുമാനമാകുന്ന മുറയ്ക്കാകും സിറമുമായുള്ള കരാറിൽ അന്തിമ ധാരണയാകുക. അതേസമയം, ലോക്ഡൗൺ ജനജീവിതത്തെ ബാധിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതിനാൽ, പ്രാദേശികതല നിയന്ത്രണങ്ങൾ കർശനമായി തുടരും.