സുരേഷ് ഗോപിയുടേത് നാക്കുപിഴയല്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ബി.ജെ.പി−യു.ഡി.എഫ്−ലീഗ് സഖ്യത്തിന്റ കൂടുതൽ തെളിവുകൾ രംഗത്ത് വരികയാണ്. ഇത്തരമൊരു അവിശുദ്ധ സഖ്യത്തിന് രണ്ട് കൂട്ടരും തയ്യാറാണെന്ന് മാത്രമല്ല രണ്ട് കൂട്ടരും ആ സന്ദേശം പല രീതിയിൽ അണികൾക്ക് നൽകിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ബി.ജെ.പിയുടെ കേരളത്തിലെ പ്രമുഖനായ നേതാവ്, ഇപ്പോൾ അദ്ദേഹം സ്ഥാനാർത്ഥിയാണ്. അദ്ദേഹം ഇന്നലെ പറഞ്ഞത് ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണം, തലശേരിയിൽ ഷംസീർ ഒരു കാരണവശാലും ജയിക്കരുത് എന്നുമാണ്.
ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്ത മൂന്നിൽ രണ്ട് മണ്ഡലം ആണിത്. അതായത് യു.ഡി.എഫിന്റെ വിജയത്തിന് വേണ്ടി ബി.ജെ.പിക്ക് സ്ഥാനാർത്ഥി തന്നെ വേണ്ട എന്ന് കണക്കാക്കി സ്ഥാനാർത്ഥിത്വം തള്ളിപ്പോകുന്നതിന് ഇടയാക്കുന്ന കാരണങ്ങൾ ഉണ്ടാക്കിവെച്ച മൂന്ന് മണ്ഡലം. അതിൽ രണ്ടിനെ കുറിച്ചാണ് പരസ്യമായി പറഞ്ഞിട്ടുള്ളത്.
ഗുരുവായൂരിൽ ഇന്ത്യൻ യൂണിയന്‍ മുസ്‌ലീം ലീഗിന്റെ സ്ഥാനാർത്ഥി ജയിക്കണം എന്ന് പരസ്യമായി പറയുകയാണ്. അതായത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഈ രണ്ട് മണ്ഡലത്തിലും ജയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊരു നാക്കുപിഴകൊണ്ട് സംഭവിച്ചതല്ല. ഒരു ഇരുത്തംവന്ന രാഷ്ട്രീയക്കാരനല്ല ഇദ്ദേഹമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ബി.ജെ.പിയുടെ പ്രധാനിയാണ്. അപ്പോൾ എങ്ങനെയാണ് അവർ ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം.
പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ചുപറയാൻ മറ്റ് നേതാക്കൾ സാധാരണഗതിയിൽ തയ്യാറാകുന്നുണ്ടാവില്ല. പക്ഷേ അത്രത്തോളം ജാഗ്രത പാലിക്കാൻ ഇദ്ദേഹത്തിന്റെ രീതി വെച്ച് കഴിഞ്ഞില്ല. ഇദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞു. ബി.ജെ.പി ഇപ്പോൾ സ്വീകരിക്കുന്ന നില തുറന്നുപറയുകയാണ് ചെയ്തിട്ടുള്ളത്.
ഒ. രാജഗോപാലും നേരത്തെ പറഞ്ഞ ഒരു കാര്യം നമ്മൾ ഇവിടെ കാണണം. ഒ. രാജഗോപാൽ പറഞ്ഞത് പ്രാദേശികമായി നീക്കുപോക്കുകൾ ഉണ്ടാക്കുന്നത് ശരിയാണ്, അത് ഇനിയും വേണം എന്നാണ്. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ബി.ജെ.പിക്കാണ് ഗുണമുണ്ടായിട്ടുള്ളത് എന്ന്. അപ്പോൾ ബി.ജെ.പി ഒരു ഡീൽ ഉറപ്പിക്കുന്പോൾ ബി.ജെ.പിയുടെ ഗുണം ഏതായാലും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

