പന്തളത്ത് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചെത്തി; പുലിവാല് പിടിച്ച് പൊലീസ്


 

പത്തനംതിട്ട: മൂന്ന് മാസങ്ങൾക്ക് മുന്പ് വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്തിയ ആൾ തിരിച്ചെത്തി. പത്തനംതിട്ട പന്തളം കുടശനാട് സ്വദേശി സാബു ജേക്കബിനെയാണ് മാസങ്ങൾക്കിപ്പുറം സുഹൃത്ത് കണ്ടെത്തിയത്. സ്വകാര്യ ബസിൽ ക്ലീനറായിരുന്നു സാബു ജേക്കബ്. ഡിസംബർ മാസത്തിലാണ് സാബു വീട് വിട്ടിറങ്ങിയത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഡിസംബർ 24 ന് പാലയിൽ നടന്ന വാഹന അപകടത്തിൽ മരിച്ച അഞ്ജാത യുവാവിന്റെ ചിത്രങ്ങൾ കണ്ട് ബന്ധുക്കൾക്ക് സാബു ആണെന്ന് സംശയം തോന്നി. പല്ലിന്റെ പൊട്ടലും, കയ്യിലെ അസ്ഥിയിലെ ഒടിവും കണ്ടതോടെ മരിച്ചത് സാബു എന്ന് ഉറപ്പിച്ചു.
സാബുവിന്റെ അമ്മയ്ക്കും സഹോദരനും ഭാര്യക്കും സംശയമുണ്ടായില്ല. തുടർന്ന് ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി കുടശനാട് സെന്റ് സ്റ്റീഫൻ സെമിത്തേരിയിൽ ഡിസംബർ 30 ന് മൃതദേഹം സംസ്കരിച്ചു. സാബുവിന്റെ കൂടെ ബസിൽ ജോലി ചെയ്തിരുന്ന ആളാണ് കായകുളത്ത് വച്ച് സാബുവിനെ വീണ്ടും കണ്ടതും വാർഡ് കൗൺസിലറെ വിവരമറിയിച്ചതും. സെന്റ് സ്റ്റീഫൻ പളളി സെമിത്തേരിയിൽ അന്ന് സംസ്കരിച്ച ആ അജ്ഞാത മൃതദേഹം ആരുടേതെന്നാണ് ഇനി അറിയേണ്ടത്. ആളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൊലീസ് തുടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed