ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശങ്കരനാരായണ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂർ മന ശങ്കരനാരായണ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഉച്ചപൂജയ്ക്കു ശേഷം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നന്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരിൽ യോഗ്യത നേടിയ 36 പേരിൽ നിന്നാണ് ശങ്കരനാരായണ പ്രമോദിന് നറുക്ക് വീണത്. ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഇപ്പോൾ ഒറ്റപ്പാലം വരോട് ചാത്തൻ കാട് ദേവി ക്ഷേത്രത്തിൽ മേൽശാന്തിയാണ്.
ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് മേൽശാന്തിയുടെ കാലാവധി. തിയ്യന്നൂർ ശങ്കരനാരായണ ഉണ്ണി നന്പൂതിരിയുടേയും എടപ്പാൾ കുന്നത്ത് മന ശാന്ത അന്തർജനത്തിന്റേയും മകനാണ്. ഭാര്യ: രശ്മി അന്തർജ്ജനം. വരോട് യു.പി.സ്കൂൾ അദ്ധ്യാപികയാണ്. മക്കൾ: ഋഷികേശ്, ഹരികേശ്.