സ്വത്തുക്കൾ കണ്ടുകെട്ടും: മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: നഷ്ടപരിഹാരം നൽകാൻ വൈകുന്ന വിഷയത്തിൽ മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. അനധികൃതമായി നിർമിച്ച മരടിലെ ഫ്ലാറ്റ് വാങ്ങി വഞ്ചിതരായ ആളുകൾക്ക് ഫ്ലാറ്റ് നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാര തുകയുടെ പകുതി ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. തുക കെട്ടിവയ്ക്കുന്നില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസ് ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും. ഫ്ലാറ്റ് നിർമാതാക്കൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 115 കോടി രൂപയാണ് നഷ്ടപരിഹാരമായി ഫ്ലാറ്റ് ഉടമകൾ നൽകേണ്ടത്. ഈ തുകയും സർക്കാർ ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ നഷ്ടപരിഹാര തുകയും നൽകണമെന്നും ഇതിന് പുറമേ ഫ്ലാറ്റ് പൊളിക്കാൻ ചിലവാക്കിയ തുകയും നൽകണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.