ഒക്ടോബർ പകുതിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു.
സംസ്ഥാനത്ത് സന്പൂർണ ലോക്ക്ഡൗൺ ഇപ്പോൾ വേണ്ടെന്ന് എൽ.ഡി.എഫ് മുന്നണിയോഗം സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവിൽ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നാണ് മുന്നണി തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ എൽ.ഡി.എഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ മുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.