പോലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബേറിൽ കോൺസ്റ്റബിളിന് ദാരുണാന്ത്യം


തൂത്തുക്കുടി; പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബേറിൽ ഒരു പൊലീസുകാരന് ദാരുണാന്ത്യം. അല്‍വാർതിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുബ്രമണ്യൻ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മുറപ്പനാഡിന് സമീപം മണക്കരൈ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

നിരവധി കൊലക്കേസിൽ പ്രതിയായ ദുരൈ മുത്തു (30) എന്നയാളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിലെ അംഗമായിരുന്നു സുബ്രമണ്യം. ഗ്രാമത്തിന് കുറച്ച് അകലെയായുള്ള ഒരു പ്രദേശത്ത് ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ ഇയാൾ ബോംബെറിയുകയായിരുന്നു. സുബ്രമണ്യൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.


മുത്തുവിന്‍റെ പക്കൽ ദേശനിർമ്മിത ബോംബുകളുടെ ശേഖരം തന്നെയുണ്ടെന്നും ഇതുപയോഗിച്ച് എതിരാളികളെ വകവരുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമുള്ള വിവരം പൊലീസുകാർക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു നീക്കങ്ങളും.. ' മുത്തുവിനെയും സഹായികളെയും പിടികൂടുന്നതിനായെത്തിയപ്പോൾ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അവർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പ്രത്യാക്രമണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.. സുബ്രമണ്യൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു' എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രണ്ട് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

തൂത്തുക്കുടി എസ് പി എസ്.ജയകുമാർ സംഭവ സ്ഥലത്തെത്തിയ അന്വേഷണം നടത്തിയിരുന്നു. മേഖലയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലി പേട്ടയിൽ നടന്ന ഒരു കൊലപാതകത്തിലും തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയാണ് മുത്തുദുരൈ എന്നാണ് എസ് പി അറിയിച്ചത്. 'ആദ്യത്തെ ബോംബേറിൽ നിന്ന് കോൺസ്റ്റബിൾ രക്ഷപ്പെട്ടിരുന്നു.. എന്നാൽ രണ്ടാമത് വീണ്ടും ബോംബേറ് ഉണ്ടായി.. ഇത്തവണ ഇയാളുടെ തലയിലേക്കാണ് ഇത് പതിച്ചത്.. ' എസ് പി പറഞ്ഞു. സുബ്രമണ്യന്‍റെ തല ചിതറിപ്പോയെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി മുത്തുവിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.‌ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

സുബ്രമണ്യന് ഭാര്യയും ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്. പൊലീസുകാരന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed