ഇവർ നിയമസഭയിലേക്ക്....
ഒഴിവ് വന്ന വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ സിപിഎമ്മും ആണ് വിജയം കൈവരിച്ചത്. വട്ടിയൂർക്കാവും കോന്നിയും കോൺഗ്രസ്സിൽ നിന്ന് സി.പി.എം തിരിച്ച് പിടിച്ചപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ ഏക വിജയമായിരുന്ന ആരിഫിന്‍റെ അരൂർ മണ്ധലം കോൺഗ്രസ്സിന്‍റെ ഷാനിമോൾ ഉസ്മാൻ കൈയ്യടക്കി. കുമ്മനം രാജശേഖരൻ ശക്തമായ പോരാട്ടം കാഴ്ചവച്ച വട്ടിയൂർക്കാവിൽ ഇത്തവണ ബി.ജെ.പിക്ക് സാന്നിദ്ധ്യം ഉറപ്പിക്കാനായില്ല. അതേ അവസ്ഥതന്നെയായിരുന്നു മഞ്ചേശ്വരത്തും. കെ സുരേന്ദ്രൻ, പി.ബി അബ്ദുൾ റസാഖിനോട് കഴിഞ്ഞ തവണ പരാജയപ്പെട്ടത് വെറും 89 വോട്ടിനാണ്. എന്നാൽ ഇത്തവണ ബി.ജെ.പിയ്ക്ക് എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി നിൽക്കേണ്ടി വന്നു.
മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് വിജയം ആവർത്തിച്ചു. എം.സി ഖമറുദ്ദീൻ ആയിരുന്നു ലീഗ് സ്ഥാനാർത്‍ഥി. നിലവിൽ കാസർഗോഡ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. 2016ൽ പി.ബി അബ്ദുൾ റസാഖ് 56870 ( മുസ്ലീം ലീഗ്. 89 വോട്ടിന്‍റെ ലീഡ്). കെ. സുരേന്ദ്രൻ (56781 ബിജെപി). സി.എച്ച് കുഞ്ഞന്പു 42565 സി.പി.എം.
നഗരസഭാ അധികാരികളിൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന രണ്ടാമത്തെ ആളാണ് കൊച്ചി ഡെപ്യൂട്ടി മേയർ ടി.ജെ വിനോദ്. എറണാകുളത്തിന്‍റെ കോൺഗ്രസ് പാരന്പര്യം നിലനിർത്താൻ ടി.ജെ വിനോദിനായി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 57819 വോട്ട് നേടിയ ഹൈബി ഈഡൻ 21949 വോട്ടാണ് തന്‍റെ എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിന്‍റെ എം. അനിൽ കുമാറിനേക്കാൾ നേടിയത്. 35870 വോട്ടാണ് അന്ന് സി.പി.എം സ്ഥാനാർത്ഥിയായ എം. അനിൽ കുമാറിന് നേടാനായത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന എൻ.കെ മോഹന്‍ദാസിന് നേടാനായത് 14878 വോട്ട് മാത്രമാണ്.
1996 മുതൽ അടൂർ പ്രകാശിന് കീഴിൽ കോണ്‍ഗ്രസിന്‍റെ ശക്തമായ കോട്ടയായിരുന്ന കോന്നി സിപിഎമ്മിന്‍റെ യുവ നേതാവ് അഡ്വ. കെ യു ജെനീഷ് കുമാർ തിരിച്ചു പിടിച്ചു. 2016 ൽ ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 72800 വോട്ടാണ് മൊത്തം നേടിയത്. ഇതിൽ 20748 വോട്ടിനാണ് എതിർ സ്ഥാനാർത്ഥിയായ ആർ സനൽ കുമാറിനെ ( 52052) പരാജയപ്പെടുത്തിയത്. കോന്നിയിൽ ബിജെപി 2016ൽ നേടിയത് (ഡി. അശോക് കുമാർ) 16713 വോട്ടായിരുന്നു.
2016ൽ സിപിഎമ്മിന്‍റെ എ.എം ആരിഫ് സിപിഎം 38519 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച അരൂർ മണ്ഡലം ഷാനിമോൾ ഉസ്മാൻ കോൺഗ്രസിനായി തിരിച്ചു പിടിച്ചു. നിരവധി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി കേരളത്തിലുടനീളം മത്സരരംഗത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്മാന് പക്ഷേ ഇതുവരെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഈ അപവാദത്തിന് തടയിടാൻ ഷാനി മോൾ ഉസ്മാനായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആരിഫിനോട് തോറ്റെങ്കിലും അരൂരിൽ ലീഡുയർത്താൻ ഷാനിമോൾ ഉസ്മാനായിരുന്നു. അന്ന് ഉയർത്തിയ ലീഡ് ഇന്നും നിലനിൽത്താൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞു. 2016ൽ എ.എം ആരിഫ് (സി.പി.എം) 84720 വോട്ടും സി.ആർ ജയപ്രകാശ് (കോൺഗ്രസ്) 46201, ടി. അനിയപ്പൻ (ബിജെഡിഎസ്) 27753 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.
തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ സിപിഎം ഇറക്കിയത് വട്ടിയൂർക്കാവ് തിരിച്ച് പിടിക്കാനായിരുന്നു. പാർട്ടിയുടെ തീരുമാനത്തെ ശരിവെച്ച് തിരുവനന്തപുരം നഗരത്തിന്‍റെ സ്വന്തം ‘മേയർ ബ്രോ’ വിജയിച്ച് കയറി. 2016ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരനായിരുന്നു വിജയിച്ചത്. (51322) എതിർ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പിയുടെ കുമ്മനം രാജശേഖരനേക്കാൾ 7622 വോട്ടിന്‍റെ വിജയമാണ് മുരളീധരൻ നേടിയത്. മുരളീധരന്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉടലെടുത്ത ഒഴിവിലേക്കാണ് ഇത്തവണ മേയർ ബ്രോ ജയിച്ചുകയറിയത്. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ 43700 വോട്ടാണ് കഴിഞ്ഞ തവണ വട്ടിയൂർകാവ് ബി.ജെ.പി നേടിയിരുന്നത്. സി.പി.എം സ്ഥാനാർത്ഥി ടി.എൻ സീമ 40441 വോട്ടാണ് നേടിയിരുന്നത്.
2021ലെ തിരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ എന്തെങ്കിലും സൂചനകൾ ഈ ഉപതിരഞ്ഞെടുപ്പുകൾ നൽകും എന്ന് പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. വട്ടിയൂർക്കാവിലെയും കോന്നിയിലെയും വിജയം എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും ഉരുക്കുകോട്ടയായിരുന്ന അരൂരെ പരാജയം എൽഡിഎഫിന് ക്ഷീണം തന്നെയാണ്. ഏറ്റവും മോശമായ 2016 −ലെ രാഷ്ട്രീയ കാലാവസ്ഥയിലും നേടാൻ കഴിഞ്ഞ സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് യുഡിഎഫിനെയും നിരാശരാക്കും. അടിയന്തരപ്രാധാന്യമുള്ള രാഷ്ട്രീയവിഷയങ്ങൾ ഇല്ലാത്തപ്പോൾ പ്രഗത്‍ഭരായ സ്ഥാനാർത്ഥികളും ചിട്ടയായ പ്രവർത്തനവുമുണ്ടെങ്കിൽ ഏതു മണ്ഡലത്തിലും ആർക്കും വിജയിക്കാം എന്ന സന്ദേശമാണ് ഇരുമുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് നൽകുന്നത്.

