വർക്കലയിൽ വിളംബര സ്മാരക മ്യൂസിയത്തിന് മുഖ്യമന്ത്രി ശിലയിട്ടു
വർക്കല : ശ്രീനാരായണഗുരുദേവന്റെ 1916ലെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ സ്മാരകമായി ശിവഗിരിയിൽ മ്യൂസിയം നിർമ്മിക്കുന്നു. മ്യൂസിയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്‍വഹിച്ചു. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റും കേരള സർക്കാരും നടത്തുന്ന വിളംബരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മഠം ജംഗ്ഷനും ശിവഗിരി തുരപ്പിനുമിടയിൽ മുസലിയാർ സത്രം കോന്പൗണ്ടിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. 20 കോടി രൂപ ചിലവു കണക്കാക്കുന്നു.
ടെൻൻഡർ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്‍മാണം ആരംഭിക്കും. 80 സെന്റിൽ 61,300 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ച് നിലയോടുകൂടിയ മ്യൂസിയസമുച്ചയമാണ് നിർമ്‍മിക്കുന്നത്. ഗുരുദേവഭക്തനായ ധർമലിംഗ മുതലിയാർ 1926−ൽ ശിവഗിരിയുടെ ആദ്യ ഗസ്റ്റ് ഹൗസായി പണിത് ഗുരുദേവന് പാദകാണിക്കയായി സമർപ്പിച്ചതാണ് സത്രം. ഗുരുദേവൻ താമസസ്ഥലമായി ഉപയോഗിച്ച പൈതൃകമന്ദിരം നിലനിർത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നത്.
ഒന്നാംനിലയിൽ വാഹനപാർക്കിംഗ് സൗകര്യം, റിസപ്ഷൻ, സന്ദർശകർക്ക് വാഷ് റുമുകളും രണ്ടാംനിലയിൽ പുരാവസ്തുരേഖകൾ അടങ്ങിയ ലൈബ്രറി, ഇരുനൂറോളം പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ലോബി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മ്യൂസിയം ക്യൂറേറ്റർ ഓഫീസ് എന്നിവയുമുണ്ടാകും.
മൂന്നാംനിലയിൽ മ്യൂസിയം ഹാളും ഓഡിയോവിഷ്വൽ ഹാളുമാണ്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഗവേഷകർക്കും പഠിതാക്കൾക്കും ഗുരുദേവ ദർശനങ്ങളെയും കൃതികളെയും കുറിച്ച് പഠിക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.

