ലോകകപ്പ് ഫൈനൽ: ബൈക്ക് റേസിങ്ങിനും പടക്കം പൊട്ടിക്കലിനും വിലക്ക്; വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്
ഷീബ വിജയൻ
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ആരാധകരുടെ വിജയാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി കോഴിക്കോട് സിറ്റി പൊലീസ് രംഗത്തെത്തി. ആഘോഷങ്ങൾ യാതൊരു കാരണവശാലും അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടകരമായ രീതിയിലുള്ള ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗതയിലുള്ള യാത്രകൾ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ എന്നിവയ്ക്കും പൊതുജന സമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കും പൊലീസ് പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), മോട്ടോർ വാഹന നിയമങ്ങൾ എന്നിവ അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കും. കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും സമാധാനപരമായും മാത്രമേ നടത്താവൂ. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് മാതാപിതാക്കളും വാഹന ഉടമകളും ഉറപ്പാക്കണം. നഗരത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി പൊലീസ് സ്വീകരിക്കുന്ന ഇത്തരം നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും കമ്മീഷണർ അഭ്യർത്ഥിച്ചു.
asdfsdfs

