മീനിൽ രാസവസ്തുക്കളുടെ ഉപയോഗം വ്യാപകം
പാറശ്ശാല : അതിർത്തിപ്രദേശമായ കളിയിക്കാവിളയിലെ പ്രധാന ചന്തകളിൽ മീനിൽ രാസവസ്തുക്കൾ ചേർത്ത് വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മീനെത്തുന്നത് കളിയിക്കാവിളയിലെ മീൻചന്തയിൽനിന്നാണ്. ഇവിടെ അന്യസംസ്ഥാനങ്ങളിൽനിന്ന് ദിവസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർത്തിയതുമായ മീനാണ് പ്രധാനമായും എത്തുന്നത്.
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വലിയ കണ്ടെയ്‌നർ ലോറികളിൽ എത്തിക്കുന്ന മീനാണ് കളിയിക്കാവിളയിലെ മൊത്തവിതരണ കേന്ദ്രത്തിൽ എത്തുന്നത്. ദിവസങ്ങളോളം റോഡുമാർഗം സഞ്ചരിച്ചാണ് ഇവർ ഇവിടെ മീനെത്തിക്കുന്നത്. അതുകൊണ്ടുതന്നെ മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. ഇവരിൽനിന്ന് മീൻ വാങ്ങുന്ന ചില്ലറ വിൽപ്പനക്കാർ വീണ്ടും മീനിൽ അമോണിയയുൾപ്പെടെയുള്ള വിവിധരാസവസ്തുക്കൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയാണ്. കന്യാകുമാരി, തൂത്തുക്കുടി തുടങ്ങിയയിടങ്ങളിൽനിന്ന് അതിരാവിലെ കേരളത്തിലെത്തുന്ന മീനുകളും ഇത്തരത്തിൽ രാസവസ്തുക്കൾ ചേർത്താണ് എത്തിക്കുന്നതെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നുണ്ട്. സോഡിയം ബെൻസോയേറ്റിന്റെ അനിയന്ത്രിതമായ ഉപയോഗം മാരകരോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
പാറശ്ശാലയ്ക്ക് സമീപത്തെ പുത്തൻകട, പരശുവയ്ക്കൽ, കൊറ്റാമം, പാറശ്ശാല ആശുപത്രി ജംഗ്ഷൻ എന്നീ ചന്തകളിലെ മീൻവിൽപ്പനെയെക്കുറിച്ച് നിരവധി പരാതികൾ നൽകിയിരുന്നു. ഇതിൽ ഭക്ഷ്യസുരക്ഷാ വിഭാഗം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

