നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് നോട്ടീസ്
ഷീബ വിജയൻ
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് അയച്ചു. കേസിൽ ഒന്നാം പ്രതിയായ ഡോക്ടർ എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഡിവൈഎസ്പി സുധീർ കല്ലേന് നോട്ടീസ് അയച്ചത്.
അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ എന്തു കൊണ്ട് പാലിച്ചില്ല എന്ന കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. നേരത്തെ ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ എം.കെ. റാമിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ച് സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണുണ്ടായത്.
സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒന്നും ചെയ്തില്ലെന്നും പ്രതിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. കേസിൽ വീഴ്ചയുണ്ടായതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് സെഷൻസ് കോടതിയുടെ നോട്ടീസ് ലഭിക്കുന്നത്.
adsasdasas

