തിരിച്ചടി താൽക്കാലികം, പാർട്ടി കരുത്തോടെ തിരിച്ചുവരും: എം.വി ഗോവിന്ദൻ
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പോരായ്മകൾ തിരുത്തി പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പാർട്ടി അണികൾക്ക് ആത്മവിശ്വാസം നൽകുന്ന നിലപാടുമായി രംഗത്തെത്തിയത്.
ചരിത്രത്തിലെ മുൻകാല തിരിച്ചടികൾ ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദൻ പ്രതിരോധം തീർക്കുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വെറും 17 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും, 2001ൽ എൽ.ഡി.എഫ് 40 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് പിന്നീട് 99 സീറ്റുകൾ നേടി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ പ്രതിസന്ധിയും പാർട്ടി മറികടക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും ജനക്ഷേമ-പൊതുവികസന പദ്ധതികൾ വലിയ രീതിയിൽ നടപ്പിലാക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ച് പാർട്ടി ഇപ്പോൾ കൃത്യമായ പരിശോധന നടത്തുകയാണെന്ന് അദ്ദേഹം പറയുന്നു. എൽ.ഡി.എഫ്. തുടർഭരണത്തിലൂടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായെന്നും, ആഗോളവത്ക്കരണ നയങ്ങൾ കാരണം പിന്നാക്കം പോയ 30 ശതമാനം വരുന്ന ജനവിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ോേോ്േേോ്

